2014 മേയ് 26, തിങ്കളാഴ്‌ച

ഇരുട്ടിന്റെ ചിത്രം



വെളുക്കും മുന്‍പ്‌  ഉണര്‍ത്തിയതാരെന്നെ ?
എം. എസ്. സുബലക്ഷ്മിയോ ?
ഭാര്യയോ ? കോഴിയോ ? അതോ
ഉണ്ണിയോഴിച്ച മൂത്രമോ ?
കണിവിളക്കിനു മുന്നില്‍ കണ്‍ തുറന്നപ്പോള്‍
കണ്ടത് കണ്ണനെയല്ല
കൊള്ളപ്പലിശക്കാരന്‍ സ്റ്റിഫന്റെ മുഖമായിരുന്നു.
വെകാത്ത കപ്പയും വെന്തമനസുമായി 
പ്രാതലിനിരിക്കുംപോളവള്‍
വാടകക്കുടിശ്ശികയും പാലിന്റെ-
കണക്കും വിളമ്പി....
അരുചിയില്‍ മനംപുരട്ടി 
പ്രാതല്‍ മാറ്റി പ്രാണനുംകൊണ്ട് പിന്മതില്‍ ചാടി 
പുറത്തേക്കിറങ്ങി.
സ്വത്തും സ്ഥാനമാനങ്ങളും ത്യജിച്ചു 
പ്രണയ ലഹരിയിലിറങ്ങിത്തിരിച്ചവള്‍,
എന്നുള്ളില്‍ സ്നേഹതീര്‍ത്ഥം കുടഞ്ഞവള്‍,
ഉടലിനുന്‍മാദമാവോളം പകര്‍ന്നവള്‍,
ഉണ്ണിയെ ഉദരത്തിലോമനീച്ചവള്‍.
ഉപ്പും ഉണക്കമുളകുമുടച്ച് ഊണൊരുക്കിയവള്‍,
കറുത്തചരടില്‍ കയ്യ്-
ചേര്‍ത്തെന്നെപ്പഴിക്കാതെ 
ദാരിദ്ര്യവും സ്വപ്നവും കൊറിച്ചിരിക്കുന്നു.
അലക്കിയിട്ടും അലക്കിയിട്ടും 
തെളിയാത്ത മുഷിഞ്ഞ വസ്ത്രംപോലെ 
ജീവിതം പിന്നയും....പിന്നയും......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ